Kerala
കോട്ടയം: സിഎംആർഎൽ മാസപ്പടി കേസിൽ വീണാ വിജയൻ ഇടനിലക്കാരി മാത്രമാണ്. വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുവേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനു മുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണൽ കൊള്ള ചെയ്യാൻ സിഎംആർഎൽ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തുടർനടപടി സ്വീകരിക്കാനുള്ള എല്ലാ തടസങ്ങളും ഹൈക്കോടതി വിധിയിലൂടെ മാറിയെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നിയമപരമായി തടസപ്പെടുത്താന്‍ കഴിയുമെങ്കിലും ആത്യന്തികമായി നിയമവ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന വിധിയാണ് കേരള ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്. ഇതിൽ നടന്നിരിക്കുന്ന അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം.
ഇവിടെനിന്നു കടത്തപ്പെട്ട ധാതുമണൽ ഏതു തരത്തിൽ ഉപയോഗിക്കപ്പെട്ടു എന്ന് പഠിക്കേണ്ടതാണ്. അതിന് ആറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിനും സംസ്ഥാന സർക്കാരിനും ഇതുവഴി ഉണ്ടായ നഷ്ടം തിരികെപ്പിടിച്ച് നൽകുന്നതിന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെയും ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് അറിയിച്ചു.
സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യമായ സമയംപോലും അനുവദിക്കാതെയാണ് ഹൈക്കോടതിവിധി വന്നിരിക്കുന്നത്. ഇതോടെ കേസിൽ കൂടുതൽ അന്വേഷണം നടത്താനും ആവശ്യമായ നടപടികളിലേക്കു കടക്കാനും ഇഡിക്കു സ്വാതന്ത്ര്യം ലഭിച്ചു. സത്യം വിജയിച്ചിരിക്കുകയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര ചട്ടങ്ങൾപോലും ഇത്തരം സാമ്പത്തികനേട്ടങ്ങൾ അനുവദിക്കുന്നില്ല. ലഭിച്ച തുകയ്ക്കു ജിഎസ്ടി അടച്ചുവെന്നാണു സിപിഎം നേതാക്കൾ പറയുന്നത്.
സേവനം നൽകാതെ ഇൻവോയ്സ് നൽകിയിട്ടുണ്ടെങ്കിൽ അതും ജിഎസ്ടി നിയമപ്രകാരമുള്ള ഗുരുതര ലംഘനമാണ്. സേവനം നൽകാതെ ഇൻവോയ്സ് നൽകിയതായി തെളിയുകയാണെങ്കിൽ അതു ജിഎസ്ടി തട്ടിപ്പിന്റെ പരിധിയിൽ വരുമെന്നും ബന്ധപ്പെട്ട നിയമങ്ങൾപ്രകാരം നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ അന്വേഷണം നടത്തി കേസെടുക്കാൻ സാധിക്കും. സിഎംആർഎൽ കേസിലെ യഥാർഥ ഉത്തരവാദിത്വം പിണറായി വിജയനാണെന്നും ഷോൺ ജോർജ് പറഞ്ഞു.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെടുള്ള സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി.
ജസ്റ്റീസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിൽ നടക്കുന്ന അന്വേഷണം നിയമപരമാണെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
Kerala
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറയുക.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നാണ് കമ്പനിയുടെ ആവശ്യം. അതേസമയം കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി ഡയറക്ടർ യോഗം വിളിച്ചിട്ടുണ്ട്.
കേസിലെ തുടർനടപടികൾക്ക് നേരിട്ട് നേതൃത്വം നൽകാൻ ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. ഇന്ന് രാവിലെ പത്തിന് ചേരുന്ന ഉന്നതതല യോഗത്തിൽ വീണാ വിജയൻ അടക്കമുള്ളവർക്കെതിരെയുള്ള അടുത്ത നീക്കങ്ങൾക്കും രൂപം നൽകും.
വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവും അജണ്ടയിലുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ ഇഡിയുടെ ഭാഗത്തുനിന്ന് അതിശക്തമായ നടപടികൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സിഎംആർഎൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം.
Kerala
കൊച്ചി: മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നടപടികളിൽ താത്കാലിക ആശ്വാസം തേടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. കേസ് വിധി പറയാനായി മാറ്റിയ സാഹചര്യത്തിൽ, അതുവരെ തൽസ്ഥിതി തുടരണമെന്ന് കോടതി ഇ.ഡിക്ക് നിർദേശം നൽകി.
മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനും രേഖകൾ പിടിച്ചെടുക്കുന്നതിനും എതിരെയാണ് കമ്പനി കോടതിയിൽ ഹർജി നൽകിയത്. തങ്ങൾ നിയമപരമായ ഇടപാടുകളാണ് നടത്തിയതെന്നും ഇഡിയുടെ നടപടികൾ ബിസിനസിനെ ബാധിക്കുന്നു എന്നുമാണ് സിഎംആർഎൽ വാദം.
എന്നാൽ, സേവനങ്ങളൊന്നും നൽകാതെയാണ് കോടിക്കണക്കിന് രൂപ കൈമാറിയതെന്നും ഇതിന് പിന്നിൽ കൃത്യമായ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ പൂർത്തിയായതോടെയാണ് കോടതി കേസ് വെള്ളിയാഴ്ച വിധി പറയാനായി മാറ്റിയത്. കേസിൽ വെള്ളിയാഴ്ച വരുന്ന കോടതി ഉത്തരവ് മുൻ മുഖ്യമന്ത്രിയുടെ കുടുംബത്തിനും സിഎംആർഎൽ നും ഒരുപോലെ നിർണായകമാകും.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിനും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനും ഇന്ന് നിർണായകം. കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും.
സിഎംആർഎൽ ആണ് ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ റെയ്ഡിലൂടെ കണ്ടെത്തിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം.
ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്റെ ഭാവി നിര്‍ണയിക്കുക. റെയ്ഡിൽ കണ്ടെത്തിയ തെളിവുകൾ മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ സമർപ്പിക്കും.
അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരാകുക. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും.
Kerala
കൊച്ചി: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
കേസിൽ പരമാവധി തെളിവുകൾ എത്രയും വേഗം ശേഖരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്. മരവിപ്പിച്ച അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇതിൽ ലോക്കർ സൗകര്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. അതേസമയം വീണയ്ക്കെതിരായ അന്വേഷണത്തിന്റെ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന നടപടിയാണിത്.
വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നൽകുമെന്നാണു വിവരം.
ഇതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുക. തിങ്കളാഴ്ച ഹൈക്കോടതി കേസിൽ അപ്പീൽ പരിഗണിക്കാനിരിക്കെയാണ് ഇഡി നടപടികൾ വേഗത്തിലാക്കുന്നത്.
Editorial
മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരുടെ വാഹനം സിപിഎമ്മുകാർ ആക്രമിക്കുകയും ഉദ്യോഗസ്ഥർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവം കേരള രാഷ്ട്രീയത്തെ ഉലച്ചിട്ടുണ്ട്.
ഇത്, വർഗസമരത്തിന്റെയോ ജനകീയപോരാട്ടത്തിന്റെയോ കേസല്ല. പിണറായി വിജയന്റെ മകൾ വീണാ കരിമണൽക്കന്പനിയിൽനിന്ന് 1.81 കോടി രൂപ അനർഹമായി കൈപ്പറ്റിയെന്ന അഴിമതിക്കേസാണ്. റെയ്ഡിനെത്തിയത് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമെന്ന കളങ്കമുള്ള ഇഡിയാണെന്നത്, പ്രതിഷേധത്തിനപ്പുറം ആക്രമണം അഴിച്ചുവിടാനുള്ള ന്യായമല്ല.
പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടെന്നും കുറ്റാരോപിതരായ നേതാക്കളുടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയാൽ രക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നും അണികൾ തിരിച്ചറിയണം. ഇഡിയുടെ വിശ്വാസ്യതയ്ക്കൊപ്പം പ്രാധാന്യമുണ്ട് സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്കുമെന്ന് തിരിച്ചറിയണം.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനും മകൾ വീണയും അടുത്തയിടെ താമസം തുടങ്ങിയ വാടകവീട്ടിലായിരുന്നു റെയ്ഡ്. വീണയും അവരുടെ ഐടി സ്ഥാപനമായ എക്സാലോജിക് സൊലൂഷൻസും കരിമണൽ കന്പനിയായ സിഎംആർഎല്ലിൽ (കൊച്ചിന് മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ്) നിന്ന് സേവനങ്ങളൊന്നും നൽകാതെ 1.81 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.
കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) സമർപ്പിച്ച റിപ്പോർട്ടിൽ, വീണയുടെ കമ്പനി കൈപ്പറ്റിയ തുക 2.78 കോടിയാണെന്ന് കാണുന്നു.185 കോടിയോളം രൂപയുടെ അഴിമതി സിഎംആർഎൽ നടത്തിയെന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. 2024 ഒക്ടോബറിൽ എസ്എഫ്ഐഒ വീണയുടെ മൊഴിയെടുക്കുകയും ചെയ്തു.
സിഎംആർഎല്ലിന്റെ ഹർജി തള്ളിക്കൊണ്ട് കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചതിനുപിന്നാലെയാണ് ഇന്നലത്തെ റെയ്ഡ്. വീടിനു പുറത്തു മുദ്രാവാക്യം മുഴക്കി കാത്തുനിന്ന പാർട്ടിക്കാർ, റെയ്ഡിനുശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. തങ്ങളുടെ നേതാക്കൾക്കു കവചമൊരുക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. പക്ഷേ, അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം.
ഇഡിയായതുകൊണ്ട്, യഥാർഥ അഴിമതിക്കാർക്കെതിരേ കേസെടുത്താലും ആളുകൾ വിശ്വസിക്കാത്ത സ്ഥിതിയുണ്ട്. അന്വേഷണ ഏജൻസികൾ ഇത്ര രാഷ്ട്രീയവത്കരിക്കപ്പെട്ട കാലമില്ല. മോദി സർക്കാരിന്റെ ആദ്യ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണ്.
രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്നു സുപ്രീംകോടതി ചോദിച്ചത് 2025 ജൂലൈയിലാണ്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞത് 2024 മേയിൽ. തെളിവില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണെന്നാണ് 2025 മേയിൽ ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്.
അഴിമതിക്കേസിൽ പെടുത്തി ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെ ജയിലിലടച്ച് ബിജെപി അധികാരം പിടിച്ചു. ഒന്നിനും ഒരു തെളിവുമില്ലെന്നു കണ്ടെത്തി വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതെ വിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ബോണ്ട് വഴി ബിജെപിക്കു കോടികൾ കൊടുത്തവർക്കെതിരേ മുന്‍പുണ്ടായിരുന്ന അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും നിലച്ചു.
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്ന നേതാക്കളുടെ അഴിമതിയിലും അന്വേഷണമില്ല. പക്ഷേ, വീണാ വിജയൻ നിരപരാധിയാണെന്നു പറയാൻ ഇതൊന്നും കാരണമല്ല. അവർ അന്വേഷണത്തിനും നിയമത്തിനും കീഴ്പെടുകയാണു വേണ്ടത്.
രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരും സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഇന്നലെ സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ തിരുവനന്തപുരത്ത് ആവർത്തിച്ചു. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ചില മാധ്യമങ്ങളും പണം വാങ്ങിയിട്ടുണ്ടെന്നും പക്ഷേ, നിയമപരമായ കരാറുണ്ടാക്കി സേവനം നടത്തി ബാങ്കുവഴി പ്രതിഫലം വാങ്ങിയ എക്സാലോജിക് എന്ന സ്ഥാപനത്തിനെതിരേ മാത്രമാണ് റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു.
ഇതു പാർട്ടി ഫണ്ടിലേക്കാണെന്നും വ്യക്തിപരമായിട്ടല്ലെന്നും നേരത്തേ വിശദീകരണം വന്നിരുന്നു. അതല്ലെങ്കിൽ സിപിഎമ്മിനു കേസ് കൊടുക്കാവുന്നതാണ്. അവരാരും ബിജെപിക്കാരല്ലാത്തതിനാൽ കഴന്പുണ്ടെങ്കിൽ ഇഡി വരുകയും ചെയ്യും.
സിപിഎം അതിന്റെ ഏറ്റവും വലിയ അപചയകാലത്തിനാണ് ന്യായീകരണമൊരുക്കുന്നത്. തൊഴിലാളി മേൽവിലാസത്തിൽ നേതാക്കൾ ബൂർഷ്വാകളായി. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ മിക്ക നേതാക്കളുടെയും സ്വത്തുവകകൾ കുതിച്ചുകയറി. കേഡർ സംവിധാനമുള്ള പാർട്ടിയിൽ ചോദ്യമില്ലെന്നത് സംസ്ഥാന-പ്രാദേശിക ഏകാധിപതികൾക്കു നല്ല സുഖമായി.
പിണറായി വിജയന്റെ ധാർഷ്ട്യത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു വിപ്ലവകാരിയും വായ തുറന്നിട്ടില്ല. കീഴ്ഘടകങ്ങളിൽ ഇപ്പോഴെങ്കിലും അതു പറയാൻ ധൈര്യമുള്ളത് പ്രാദേശിക നേതാക്കൾക്കും അണികൾക്കും മാത്രമാണ്. മൂത്ത നേതാക്കൾ ഇപ്പോഴും വാഴ്ത്തുപാട്ടിലാണ്. വീണയുടെ കേസും പാർട്ടിയുടെ ചെലവിൽ പ്രതിരോധിക്കാനാണ് ശ്രമമെന്നതിൽ സംശയമില്ല.
ഇഡിക്കു രാഷ്ട്രീയമുണ്ടായിരിക്കാം. പക്ഷേ, ഇതേ നാണയത്തിന്റെ മറുവശമല്ലേ അഴിമതിയാരോപിതരായ നേതാക്കളെ സംരക്ഷിക്കുന്ന സിപിഎം രാഷ്ട്രീയവും?
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി. കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
വീണ വിജയന്റെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ആണ് ഇഡി മരവിപ്പിച്ചത്. വീണയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും പരിശോധനയിൽ ഇഡി പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതി, കണ്ണൂരിലെ വീട്, മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.
അതേസമയം വീണ വിജയനും സിഎംആർഎൽ മാനേജ്മെന്റും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ് ഉൾപ്പെടെയുള്ള നടപടികളെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്ഡിന്റെ ലക്ഷ്യമെന്നും പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിക്കുന്നു. എടുക്കുന്ന കേസുകളിൽ ഒരു ശതമാനപോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടികാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധിയും പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും ഒരേ ആവശ്യമാണ്. അരവിന്ദ് കേജരിവാളിനെ സമാനമായാണ് ജയിലടച്ചത്. ഭാവന ചമച്ചാൽ കുറ്റപത്രമാകില്ലെന്ന് കോടതി പറഞ്ഞ് വെറുതെവിട്ടു. ഇത് പോലൊരു ഭാവന ചമക്കലാണ് എക്സാലോജിക് കേസുമെന്നും എം വി ഗോവിന്ദന് ആരോപിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്.
ഡയറിയിൽ പേരുള്ള രണ്ടുപേർ ഇന്ന് മന്ത്രിമാരാണ്. പക്ഷെ കേസില്ല. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കേസാണെന്നും ഗോവിന്ദന് വിമര്‍ശിച്ചു. ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. തെറ്റായ പ്രവണതയെ ശക്തിയായി പ്രതിരോധിക്കും. ബ്രാഞ്ചുകളിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലടക്കമുള്ള 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ മുഹമ്മദ് റിയാസ് റിയാസ് എംഎൽഎ. ഫെയ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
"വളഞ്ഞിട്ടടിച്ചോളൂ...പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.'-ഇങ്ങനെയായിരുന്നു റിയാസിന്റെ പോസ്റ്റ്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.
സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.
വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.
ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സാലോജിക്കിന് 1.72 കോടി രൂപ നല്കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
National
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു. ഡൽഹി ഹൈക്കോടതി സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഹർജികൾ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു.
അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും നീട്ടിയത്. ജൂലൈ 7 ന് കേസ് പരിഗണിക്കുമ്പോൾ അന്തിമവാദം തുടങ്ങാനാണ് സാധ്യത. ജനുവരി 12ന് കേസ് ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് കൊണ്ട് പരിഗണിക്കാനായിരുന്നില്ല.
2025 ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇഡി നടത്തിയത്.
Kerala
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.
ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
അതേസമയം, ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ലെന്ന് തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
Kerala
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിലെ വാദം ഏപ്രിൽ 23ലേക്ക് മാറ്റി ഡൽഹി ഹൈക്കോടതി. കേസിൽ അന്തിമ വാദം ഇന്ന് നടക്കുമെന്നായിരുന്നു വിലയിരുത്തൽ.
സമയക്കുറവ് മൂലമാണ് ഇന്ന് കോടതി ഹർജികൾ പരിഗണിക്കാതെ മാറ്റിയത്. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നിരുന്നു.
എന്നാൽ ഒക്ടോബറിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.
കേന്ദ്ര സർക്കാർ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐഒയും സിഎംആര്‍എല്ലും നേരത്തെ ആരോപിച്ചിരുന്നു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേൾക്കും.
ജസ്റ്റീസ് അനിൽ നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചു. ഹർജിയിലെ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിൽ വാദം കേൾക്കുന്നതിൽനിന്ന് രണ്ട് ഡിവിഷൻ ബെഞ്ചുകൾ നേരത്തെ പിന്മാറിയിരുന്നു.
പിണറായി വിജയന്റെ മകൾ ടി. വീണ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എം.ആർ. അജയനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം. സിഎംആർഎൽ, എക്സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികൾ.
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസ് ജനുവരി 13ന് പരിഗണിക്കാനായി മാറ്റിവച്ച് ഡൽഹി ഹൈക്കോടതി. കേസിൽ ഇന്നും വാദം നടന്നില്ല. കേസിൽ എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകരാരും ഹാജരാകാത്തതാണ് വാദം നടക്കാതിരിക്കാൻ കാരണം.
എസ്എഫ്ഐഒ പരിഗണിക്കേണ്ട അത്രയും സീരിയസ് അല്ല കേസെന്ന് സിഎംആർഎല്ലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. ആർഒസി അന്വേഷണത്തിന്റെ റിപ്പോർട്ട് തേടി സിഎംആർഎൽ നൽകിയ അപേക്ഷയിൽ അന്വേഷണ ഏജൻസിക്ക് വീണ്ടും നോട്ടീസ് നൽകിയ ഡൽഹി ഹൈക്കോടതി, ഇത് എഎസ്ജി വഴി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. തുടർന്നാണ് കേസ് ജനുവരിയിലേയ്ക്ക് മാറ്റിയത്.
ഡൽഹി ഹൈക്കോടതി ഇന്നുമുതൽ അന്തിമവാദം കേൾക്കുമെന്ന് കരുതിയിരിക്കെയാണ് എസ്എഫ്ഐഒ അഭിഭാഷകർ ഹാജരാകാതിരുന്നത്. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.
Kerala
കൊച്ചി: സിഎംആര്‍എല്‍- എക്സാലോജിക് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മാധ്യമപ്രവര്ത്തകന് എം.ആര്. അജയനാണ് ഹര്‍ജി നല്‍കിയത്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും കോടതിയില്‍ നേരത്തെ സത്യവാംഗ്മൂലം നല്‍കിയിരുന്നു. എക്സാലോജിക് കമ്പനി സിഎംആര്‍എലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വീണ വിജയൻ കോടതിയിൽ നൽകിയ സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഹര്‍ജിയില്‍ പൊതുതാത്പര്യമില്ലെന്നും രാഷ്ട്രീയ ആക്രമണമാണ് ലക്ഷ്യമെന്നുമാണ് മുഖ്യമന്ത്രിയും മകള്‍ വീണയും വ്യക്തമാക്കിയത്. കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു.